ഇരമത്തൂര്‍ ദേവീ ക്ഷേത്രം (പാട്ടമ്പലം )
Alapuzha District, Kerala See in Map
Description

ആലപ്പുഴ ജില്ലയില്‍  മാവേലിക്കര താലൂക്കില്‍ മാന്നാറില്‍ ഇരമത്തൂരില്‍ സ്ഥിതി ചെയ്യുന്ന  അതിപുരാതനമായ ദേവീ  ക്ഷേത്രമാണ് ഇരമത്തൂര്‍ ദേവീ ക്ഷേത്രം  സമീപത്തുളള ക്ഷേത്രങ്ങളുടെ പഴക്കമനുസരിച്ച് ഇവിടുത്തെ ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ചരിത്രപരമായി തെളിവുകള്‍ ഒന്നും ലഭ്യമല്ല .

ചരിത്രം

ഇരമത്തൂരിന്‍റെ ഇരു കൈകളിലുമായി നൂറ്റിയെട്ടു ബ്രാഹ്മണ കുടുംബങ്ങള്‍ അധിവസിച്ചിരുന്നതായി പരക്കെ വിശ്യസിക്കപ്പെട്ടു, ഇന്നും ബ്രാഹ്മണ മഠങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വടക്കേ അറ്റത്തുളള നമ്പീമഠത്തിനും തെക്കേ അറ്റത്തുള്ള  പട്ടരു മഠത്തിനും ഉള്ളിലായി വടശ്ശേരി മഠം , മുളവന മഠം , ഇടവന മഠം കീച്ചേരി മഠം, ഉളിയനാ മഠം,മൂക്കത്ത് എളിയ മഠം എന്നിവ നിലനില്‍ക്കുന്നെങ്കിലും ഒറ്റ ബ്രാഹ്മണന്‍ പോലും ഇപ്പോള്‍  ഈ സ്ഥലത്തില്ല . ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ വടക്കായി ഒറ്റയില്‍ മനയെന്ന പേരില്‍ ഒരില്ലം നിലവിലുണ്ട്. ഈ പ്രദേശത്തിനു പടിഞ്ഞാറുഭാഗം അപ്പര്‍ കുട്ടനാടന്‍ പുഞ്ച പാടങ്ങളാണ്.വടക്കു ഭാഗത്തുകൂടി പമ്പാ നദിയും , തെക്കുഭാഗത്തുകൂടി അച്ഛന്‍ കോവിലാറും ഒഴുകിയെത്തി  ഈ പ്രദേശത്തിന്‍റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ സംഗമിച്ച് ഒന്നായി കുട്ടനാട്ടിലേക്ക് ഒഴുകുന്നു. സംഗമ സ്ഥലത്തിനു കിഴക്കുഭാഗത്തുള്ള സ്ഥലം പണ്ട് കായല്‍ ആയിരിക്കാനാണ് സാദ്ധ്യത. കിഴക്കേ അറ്റത്തായി മാതേര്‍ കടവും തെക്കേഅറ്റത്തുള്ള  കടവിലും തൃപ്പെരും തുറയെന്ന  പേരും തുറയും ഇന്നും അതേ പേരില്‍  നിലനില്‍ക്കുന്നു. മാതേര്‍ക്കടവിനു സമീപത്തായി വാക്കയില്‍ കളമെന്ന പേരില്‍ ഇപ്പോഴുള്ള സ്ഥലം യുദ്ധക്കളമായിരുന്നതായി അനുമാനിക്കാം. വിദേശീയരായ കൊള്ളക്കാര്‍ അവിടെ പായ്ക്കപ്പലില്‍ വന്നിറങ്ങി കൊലയും കൊള്ളി വയ്പും നടത്തിയതിനാല്‍ സ്ഥലവാസികളായ ബ്രാഹ്മണരും തദ്ദേശീയരും സ്ഥലം വിട്ടുപോയിരുന്നു. വിദേശീയരായ കൊള്ളക്കാര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്ത് ഒറ്റിക്കൊടുത്തതിനാലോ ഒറ്റപ്പെട്ടു നില്‍ക്കുന്നതിലോ ആകാം ആ മനക്ക് ഒറ്റയില്‍ എന്ന പേരു ലഭിക്കുവാന്‍ ഇട വന്നത്. പണ്ടുകാലത്ത് വിദേശിയരായ കൊള്ളക്കാര്‍ പായ്ക്കപ്പലില്‍ വന്നിറങ്ങി പ്രദേശത്ത് കൊള്ളയും കൊള്ളിവയ്പ്പും നടത്തിയിരുന്നു.സ്ഥലവാസികളും ബ്രാഹ്മണരും കൊള്ളക്കാരെ ഭയന്നു സ്ഥലം വിട്ടു പോയതിനാല്‍ അനാഥമായി കിടന്ന ഇവിടെ ക്ഷേത്രോത്സവമോ പൂജകളോ നടന്നിട്ടില്ലന്നനുമാനിക്കാം. ഇങ്ങനെ അനാഥമായ കിടക്കുന്ന സഥലം അധികാരാതിര്‍ത്തിയില്‍ പ്പെട്ടതായിരുന്നു, ക്ഷേത്രത്തിനു രണ്ടു കിലോമീറ്റര്‍ തെക്കായി അതിമനോഹരമായ ഇടപ്പള്ളി തമ്പുരാന്‍റെ  ഒരു കൊട്ടാരമുണ്ടായിരുന്നു. മഠത്തും പടി എന്ന സ്ഥലത്തുണ്ടായിരുന്ന കൊട്ടാരവും അതിനോട് ചേര്‍ന്നുള്ള തമ്പുരാന്‍റെ ഉപാസന മൂര്‍ത്തിയുടെ ക്ഷേത്രവും  നടത്തിക്കൊണ്ടു പോകുവാന്‍ ബുദ്ധി മുട്ടായതിനാല്‍ തൃപ്പെരുന്തുറ 96 ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിനു വിട്ടുകൊടുത്തു.  ഈ കാലഘട്ടത്തില്‍ തമ്പുരാന്‍റെ സന്തതി പരമ്പരയില്‍പെട്ട മുട്ടാട്ടു കുറുപ്പന്‍മാര്‍  തൃപ്പുലിയൂരില്‍ സ്വന്തമായി കളരിയും മറ്റും സ്ഥാപിച്ചു യുദ്ധകാലങ്ങളില്‍ തമ്പുരാനെ സഹായിച്ചു കൊണ്ടിരുന്നു. അക്കാലത്ത് പുലിയൂര്‍ ക്ഷേത്രോത്സവത്തിന് ബ്രാഹമണര്‍ ശൂദ്രരായ മുട്ടാട്ടു കുറുപ്പന്‍മാരെ കാലു കഴുകിച്ച് വെള്ളയും പട്ടും വിരിച്ച് ആദരിച്ച് ഇരുത്തിയശേഷം അനുവാദം വാങ്ങിമാത്രമേപുലിയൂര്‍ ക്ഷേത്രത്തില്‍ കൊടിയേറിയിരുന്നുള്ളു. അന്നുശൂദ്രരെ ആദരിച്ച് ഇരുത്തിയശേഷം അനുവാദം വാങ്ങി മാത്രമേ പുലിയൂര്‍ ക്ഷേത്രത്തില്‍ കൊടിയേറിയിരുന്നുള്ളു. അന്നു ശൂദ്രരെ ആദരിച്ചു ആനുവാദം വാങ്ങുന്നത് ബ്രാഹ്മണര്‍ക്ക്  ആക്ഷേപമായിരുന്നതിനാല്‍  മുട്ടാട്ടു കുറുപ്പന്‍മാരെ ആദരിച്ച് ഇരുത്താനുപയോഗിച്ചിരുന്ന പീഠത്തിനിടയില്‍ നാരായം വച്ചു കാര്‍ന്നവരെ വക വരുത്തുകയുണ്ടായി. ആ പക മനസ്സില്‍ വച്ചു കൊണ്ട് മരിച്ചുപോയ കാര്‍ന്നവരുടെ ആണ്ടടിയന്തിരത്തിന് ബ്രാഹ്മണസദ്യയും ദാനവും പ്രഖ്യാപിച്ചു കൊണ്ട് മുട്ടാട്ടു കുറുപ്പന്‍മാര്‍ ബ്രാഹ്മണരെ മുഴുവന്‍ ക്ഷണിച്ച് ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ സദ്യ നടത്തി. സദ്യ പകുതിയായപ്പോള്‍ കുറുപ്പന്‍മാരുടെ തലമുറയിലെ മൂത്തകാരണവര്‍ ക്ഷേത്ര കവാടങ്ങള്‍ ബന്ധിച്ചു കൊണ്ടു ബ്രാഹമണരെ ഒന്നൊന്നായി വെട്ടി കൊന്നു കൊണ്ടിരുന്നു അതില്‍ ഒരാള്‍ ക്ഷേത്രത്തിലെ  ബിംബത്തിനു പിന്നില്‍ ഒളിച്ചു. ഒളിച്ചയാളെ വെട്ടിയത് വിഗ്രഹത്തിന് ഏറ്റിരുന്നൂന്നും ആ ഭാഗം ചന്ദനം തേച്ചു ശരിയാക്കിയാണ് പിന്നീട് പൂജകള്‍ നടത്തിയിരുന്നൂന്നും ,ദേവനെ വെളിയിലേക്ക് എഴുന്നുള്ളിക്കുമ്പോള്‍ മുട്ടാളന്‍ മാരുണ്ടോയെന്നു വിളിച്ചു ചോദിച്ച് ഇല്ലയെന്നു ഉറപ്പു വരുത്തിയശേഷമേ എഴുന്നള്ളിയ്ക്കുമായിരുന്നുള്ളു വെന്നുമാണ് ഐതിഹ്യം. ബ്രഹ്മഹത്യാപാപം മൂലം കുറുപ്പന്‍മാരുടെ കുടുംബത്തില്‍ അടിക്കടി നാശവും ദുര്‍നിമിത്തവും വന്നു ഭവിച്ചതിന് പരിഹാരമായി പിതൃസ്ഥാനീയനായ ഇടപ്പള്ളി തമ്പുരാന്‍റെ ഉപദേശകപ്രകാരം അവിടെ ഉണ്ടായിരുന്ന വസ്തുവകകള്‍ എല്ലാം ബ്രാഹ്മണര്‍ക്കു ദാനം ചെയ്തിട്ട് തമ്പുരാന്‍റെ  അധീനതയിലുള്ള ഇരമത്തൂര്‍ വല്ല്യത്തു വീട്ടില്‍ സ്ഥിര വാസമുറപ്പിച്ചു. ഇവിടെ സ്ഥിരതാമസമുറപ്പിച്ചെങ്കിലും കുടുംബത്തില്‍ പല വിധത്തിലുള്ള ദുര്‍ നിമിത്തങ്ങളും നാട്ടില്‍ ദുര്‍മൂര്‍ത്തികളുടെ ഉപദ്രവങ്ങളും മൂലം സ്വൈര്യത നഷ്ടപ്പെട്ടതില്‍ ദു:ഖിതനായ കുടുംബത്തിലെ യോഗീശ്വരനായ കാരണവര്‍ പിതൃസ്ഥാനീയനായ തമ്പുരാന്‍റെ  അനുഗ്രഹാശ്ശിസ്സുക്കളോടെ തന്‍റെ സന്തത സഹചാരികളായ കരയിലെ മറ്റു കാരണവന്‍മാരെയും കൂട്ടി കൊടുങ്ങല്ലൂര്‍ പോയി ഭജനം പാര്‍ത്ത് സര്‍വ്വസംഹാരരുദ്രയായ ഭഗവതിയെ ആവാഹിച്ചു കൊണ്ടുവന്നു. പക്ഷെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകാതിരുന്നതിനാലും  പ്രതിഷ്ഠക്ക് അനുയോജ്യനായ തന്ത്രിയെ ലഭിക്കാതിരുന്നതിനാലും താത്ക്കാലികമായി വല്ല്യത്തു പടിക്കലുള്ള ചുറ്റമ്പലത്തില്‍ കുടിയിരുത്തി അക്കാലത്ത് രാമപുരത്തുകാരനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠന്‍ ഈ വഴി വരുകയും അദ്ദേഹത്തിന്‍റെ ദിവ്യ ദൃഷ്ടിയില്‍ ദേവീ രൂപം കാണാനിടയാവുകയും അദ്ദേഹം  ദേവിയെ ആവാഹിച്ച് ഇന്നു കാണുന്ന രാമപുരം ദേവീക്ഷേത്രത്തില്‍ കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ നടത്തുകയും ചെയ്തു.  എന്നാല്‍ പിറ്റേന്ന് രാവിലെ ശ്രീകോവിലില്‍ ദേവിയുടെ പ്രതിഷ്ഠ വടക്കോട്ട് ദര്‍ശനമായിരിക്കുന്നത് കണ്ടതിനാല്‍ ആയതിന് കാരണം ചിന്തിച്ചതില്‍ ഇരമത്തൂരിലെ ജനങ്ങളെ നോക്കി മാത്രമേ ഇരിക്കുകയുള്ളൂവെന്നും, വിശേഷാവസരങ്ങളില്‍ അവര്‍ക്കുകൂടി എന്തെങ്കിലും കൊടുത്തതിനു ശേഷമേനിവേദ്യം സ്വീകരിക്കുകയുള്ളൂവെന്നും വെളിപാടറിഞ്ഞു.വിവരങ്ങളറിഞ്ഞു ദു:ഖിതനായ തമ്പുരാന്‍ തന്ത്രി മുഖ്യരായ അടിമുറ്റത്ത് ഭട്ടതിരിമാരെ സമീപിച്ച് സൂര്യക്ഷേത്രത്തിന്‍റെ ജന്മാവകാശവും താന്ത്രികാവകാശവും നല്കി. തന്ത്രിമാരുടെ ഉപേദേശാനുസരണം വീണ്ടും കൊടുങ്ങല്ലൂര്‍ പോയി ദേവിയെ ആവാഹിച്ചു കൊണ്ടുവന്ന് ഇന്നു കാണുന്ന പാട്ടമ്പലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണുണ്ടായത്.രണ്ടാമത് കൊടുങ്ങല്ലൂരില്‍ നിന്നും ദേവിയെ ആവാഹിച്ചു താളമേളങ്ങളോടെ ദേവീ സ്തുതി ആലപിച്ചുകൊണ്ടുവന്നപ്പോള്‍ സ്തുതി ഗീതങ്ങളും താളമേളങ്ങളും ഇരമത്തൂര്‍ കരയുടെ തെക്കേ അറ്റത്തുള്ള കടവില്‍ കേള്‍ക്കാനിടയായി . ധനാഡ്യരായ കടവില്‍ ചാന്നാന്‍മാര്‍ ഇടപ്പള്ളി  തമ്പുരാന്‍റെ ആജ്ഞാനുസരണം പത്തേമാരികളിലും ചെറിയ പായ്ക്കപ്പലുകളിലും അന്യദേശങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്തും ഇവിടുത്തെ ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് അന്യനാടുകളില്‍ വിറ്റും വ്യാപാരം നടത്തിയിരുന്നു. അവിടുത്തെ തലമൂത്ത ചാന്നാടി കൊട്ടുമേളത്തിന്‍റെ  വിവരം തിരക്കിയപ്പോള്‍ വല്ല്യത്തു കാരണവര്‍ ഭഗവതിയെ കൊടുങ്ങല്ലൂരില്‍ നിന്നും ആവാഹിച്ച് കൊണ്ടുവരുന്നതാണെന്ന് ആരോ പറഞ്ഞറിഞ്ഞു. ഇതു കേട്ടതും ചാന്നാടി ഇപ്രകാരം പറഞ്ഞു. ശക്തിയുള്ള ഭഗവതിയാണെങ്കില്‍ എന്‍റെ കടവില്‍ അടുക്കട്ടെ അങ്ങനെയടുത്താല്‍ ഞാന്‍ ഒരുവട്ടിപ്പണവും ഒരു കുത്തുപട്ടും കാണിക്ക അര്‍പ്പിക്കാം. ഇങ്ങനെ പറഞ്ഞതും വള്ളം പങ്കായക്കാരുടെ നിയന്ത്രണം വിട്ട് നേരെ തെക്കോട്ട് കുതിച്ചു. കടവില്‍ വന്നടുത്തു. കൂടെയുണ്ടായിരുന്ന വെളിച്ചപ്പാട് അനുഗ്രഹിച്ച് തുള്ളി ചാന്നാട്ടിയെ സമീപിച്ചു. ചാന്നാട്ടി ഭയഭക്തി ബഹുമാനത്തോടു പറഞ്ഞപ്രകാരം പ്രവര്‍ത്തിച്ചു. ചാന്നാട്ടിയുടെ ഉപഹാരം സ്വീകരിച്ച് തിരികെ പോരാന്‍ തുടങ്ങുമ്പോള്‍ എനിക്കൊന്നുമില്ല – എന്ന് ചാന്നാടി ചോദിച്ചു. എന്‍റെ ഭൂതഗണങ്ങളില്‍ രണ്ടുപേരെ നിന്‍റെ രക്ഷക്കായി ഇവിടെ നിര്‍ത്തിയിട്ട് ഞാന്‍ പോകുന്നു. ആണ്ടില്‍ ഒരിക്കല്‍ നിന്നെ വന്നു കണ്ടുകൊള്ളാമെന്ന് അരുളപ്പാടുണ്ടായി അതാണ് ഇന്നത്തെ വലിയ വീട്ടില്‍ ദേവീ ക്ഷേത്രം. പഴയ ആചാരം അനുസരിച്ച് പറയ്ക്കെഴുന്നുള്ളുമ്പോള്‍ അവിടെ എഴുന്നിള്ളിച്ചിരുത്തി വട്ടപ്പണത്തിന്‍റെയും പട്ടിന്‍റെയും സ്മരണക്കായി പത്തു പണവും ഉടയാടയും അവിടെ നിന്നു നല്കുന്നുണ്ടായിരുന്നു. അവിടെ പറയിടാറില്ല പകരം സ്ത്രീകള്‍ കുത്തലയില്‍ നെല്ലുകൊണ്ടുവന്നു സമര്‍പ്പിക്കുകയാണ്. ഇന്നത്തെ തലമുറ അത് വേണ്ടവിധത്തില്‍ ചെയ്യാത്തതിന്‍റെ ദോഷഫലങ്ങളും ദൃശ്യമാകാറുണ്ട്.

പ്രതിഷ്ഠ

ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ .കിഴക്ക് ദര്‍ശനമായാണ്‌ പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത് .

ഉപദേവതകള്‍

കന്യാട്ടു ഗണപതി, ശിവന്‍ ,യക്ഷി,തുടങ്ങിയവയാണ് പ്രധാന ഉപദേവ പ്രതിഷ്ഠകള്‍.

ക്ഷേത്ര ഭരണം

എന്‍.എസ്.എസ് അംബികാ വിലാസം കരയോഗം, 3405 നമ്പര്‍ കരയോഗത്തിന്റെ അധീതനയിലാണ് ക്ഷേത്ര ഭരണം.

പ്രധാന വിശേഷ ദിനങ്ങള്‍

ദേവീക്ഷേത്രത്തില്‍  ദേവിയുടെ തിരുനാളായ എല്ലാ അശ്വതി നക്ഷത്രത്തിലും ഭാഗവത പാരായണവും കളമെഴുതി പാട്ടും നടന്നുവരുന്നു.

ചിങ്ങ മാസം

ചിങ്ങം -1 – ആണ്ടുപിറപ്പ്

ചിങ്ങം – 22- ഗണപതിപ്രതിഷ്ഠാ ദിനം

കന്നി മാസം

നവരാത്രി- വിദ്യാരംഭം- പൂജവെയ്പ്പ

1-41  ദേവി ക്ഷേത്രത്തില്‍ ചിറപ്പ് മഹോത്സവം

മകരമാസം

മകരമാസത്തിലെ കൈനീട്ടപ്പറ, മകരഭരണി

മീനമാസം

മീനമാസത്തിലെ അശ്വതി തിരുനാളില്‍ നൂറ്റിയൊന്ന്കലം,നവകം-ശ്രീഭൂതബലി,ചിറപ്പ് മഹോത്സവം

മേടമാസം

മേടമാസത്തിലെ അന്‍പൊലി-ഗുരുതി

കര്‍ക്കിടകമാസം

രാമായണമാസാചരണം-രാമായണപാരായണം

ദര്‍ശന സമയം

രാവിലെ

5.00 am – 11.30 am

വൈകുന്നേരം

5.00 pm-8.00 pm

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയില്‍ നിന്നും പത്തനംതിട്ടയിലെ തിരുവല്ലയില്‍ നിന്നും 10 കിലോമീറ്റര്‍ അകലമുണ്ട് ക്ഷേത്രത്തിലേയ്ക്ക്.തിരുവല്ല-മാവേലിക്കര പാതയില്‍ മാന്നാറില്‍ ഇറങ്ങി അവിടെനിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരമത്തൂരിലുള്ള ക്ഷേത്രത്തിലെത്തിച്ചേരാം.മാവേലിക്കര ഭാഗത്ത്‌നിന്ന് വരുന്നവര്‍ മാവേലിക്കര -തിരുവല്ല പാതയില്‍ മാന്നാറില്‍ ഇറങ്ങി അവിടെനിന്നും ക്ഷേത്രത്തിലെത്താം.

അടുത്ത റെയില്‍വേ സ്റ്റേഷന്‍- തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ ക്ഷേത്രത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലമുണ്ട് ക്ഷേത്രത്തിലേയ്ക്ക്.

അടുത്ത വിമാനത്താവളം-കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (92 km)

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം –(95 km )

ക്ഷേത്ര മേല്‍വിലാസം

ഇരമത്തൂര്‍ ദേവീ ക്ഷേത്രം (പാട്ടമ്പലം),ഇരമത്തൂര്‍ പി.ഓ.,മാന്നാര്‍,ആലപ്പുഴ ജില്ല –  689622

ഫോണ്‍: 0479 2316420