
Event Details
വടക്കുപുറത്ത് പാട്ട്
വടക്കുപുറത്ത് പാട്ട്
വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഭദ്രകാളി പ്രീതിക്കായി ദേവിയുടെ കളം എഴുതി പന്ത്രണ്ട് ദിവസം പാട്ടും, പാട്ട് കാലം കൂടുന്ന നാൾ ഗുരുതിയും നടത്തുന്ന ചടങ്ങാണ് വടക്കുപുറത്തു പാട്ട്.ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന വിശേഷാൽ ചടങ്ങാണിത്. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠകളില്ലെങ്കിലും (പനച്ചിയ്ക്കൽ ഭഗവതിയൊഴികെ) ഭദ്രകാളിപ്രീതിയ്ക്കായി നടത്തിവരുന്ന ഒരു ആചാരമാണിത്. ശക്തിയുടെ അഭാവത്തിൽ ശിവൻ പ്രവർത്തനരഹിതനാകാതിരിയ്ക്കാനാണ് ഈ ചടങ്ങെന്നാണ് വിശ്വാസം, അതായത് ശിവശക്തിസംയോഗം. കൊടുങ്ങല്ലൂരമ്മയെ സങ്കല്പിച്ചാണ് കളം. വൈക്കം ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവതി വൈക്കത്ത് വരുന്നു എന്നാണ് വിശ്വാസം. പന്ത്രണ്ട് ദിവസം കളമെഴുത്തിപ്പാട്ടും പതിമൂന്നാം ദിവസം ഗുരുതിയും നടത്തുന്നു. ദാരികവധം പാട്ടാണ് ഈ സമയത്ത് പാടുന്നത്. ആദ്യത്തെ നാലുദിവസം എട്ടുകൈകളുള്ള ഭഗവതിയുടെ കളമാണ് വരയ്ക്കുക. പിന്നീട് അത് പതിനാറും, മുപ്പത്തിരണ്ടും ഒടുവിൽ അറുപത്തിനാലുമായി മാറും. അതിഭയങ്കരമായ ഈ രൂപത്തെ ദർശിച്ചാണ് വാഹനസൗകര്യമില്ലാതിരുന്ന പണ്ടുകാലത്ത് വൈക്കത്തെ ഭക്തർ കൊടുങ്ങല്ലൂരമ്മയെ തൊഴുത ഫലം അനുഭവിച്ചിരുന്നത്. പണ്ട് ഇതുപോലെ തെക്കുപുറത്ത് പാട്ടുമുണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ അത് നിന്നുപോയി. വടക്കുംകൂർ രാജ്യത്തിന്റെ നാശത്തിനുവേണ്ടി ചെയ്തതാണത്രേ ഇത്.
വടക്കുപുറത്തുപാട്ടിന്റെ ചരിത്രം
ഒരിക്കല്‍ വടക്കുംകൂര്‍ മഹാരാജാവ് ഭരിച്ചുകൊണ്ടിരുന്ന സമയം വൈക്കത്തുള്ള അനേകം പ്രജകള്‍ വസൂരി ബാധിച്ച് മരിച്ചുകൊണ്ടിരുന്നു. മാരകമായ രോഗം പടര്‍ന്നുകൊണ്ടിരുന്നു. മഹാരാജാവ് ദേവപ്രശ്നം നടത്തി പരിഹാരം കാണുകയും ചെയ്തു. ആ പരിഹാരമാണ് പിന്നീട് വടക്കുപുറത്തു പാട്ടായി മാറിയത്.
ഇടക്കാലംകൊണ്ട് ഇതിനു മുടക്കമുണ്ടായി. വീണ്ടും പ്രശ്നംവെയ്ക്കുകയും ഇത് 1965 മുതല്‍ പുനരാരംഭിക്കുകയും ചെയ്തു. 1965 ലും, 1977 ലും, 1989 ലും, 2001 ലും പൂര്‍വാധികം ഭംഗിയായി നടത്തപ്പെട്ടു. അടുത്ത വടക്കുപുറത്തു പാട്ടാകുന്നു 2 0 1 3 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 24 വരെ നടത്തുവാന്‍ പോകുന്നത്.
അടുത്ത വടക്കുപുറത്ത് പാട്ടുത്സവം- 2025-ന് നടക്കും

